ദമ്പതികളുടെ ആത്മഹത്യ; പോലീസിനനുകൂലമായി സാക്ഷി മൊഴി
പൊലീസ് ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങനാശേരിയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് അനുകൂലമായി സാക്ഷിമൊഴി. ആത്മഹത്യ ചെയ്ത സുനിൽകുമാറിനെ പൊലീസ് മർദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന രാജേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കി. സുനിൽ കുമാറുമായി സംസാരിച്ചപ്പോഴും മർദ്ദനമേറ്റ വിവരം പറത്തില്ലെന്നും രാജേഷ് പറഞ്ഞില്ലെന്നും അദ്ദേഹം മൊഴി നല്‍കി. രാജേഷിന്റെ വിശദമായ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
മൊഴിയെടുക്കൽ പൂര്‍ത്തിയായ ശേഷമേ എസ്.ഐക്കെതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ അന്വേഷണ സംഘം തീരുമാനമെടുക്കൂ. സ്വര്‍ണം മോഷ്ടിച്ചുവെന്ന പരാതിയിൽ ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്ത ചങ്ങനാശേരി സ്വദേശികളായ സുനിൽ കുമാറും രേഷ്മയും ബുധനാഴ്ച്ചയാണ് വിഷം കഴിച്ച് മരിച്ചത്. പൊലീസ് മര്‍ദ്ദനത്തിലും ചോദ്യം ചെയ്യലിലും മനംനൊന്താണ് ജീവനൊടുക്കിയതെന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്. പരാതിക്കാരനായ ചങ്ങനാശേരി സിപിഎം നഗരസഭ കൗൺസിലറായ സജികുമാറിൽ നിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും രേഷ്മയുടെ ആത്മഹത്യാക്കുറിപ്പുലുണ്ടായിരുന്നു.
ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന കോട്ടയം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈഎസ്പി പ്രകാശൻ പി പടന്നയിൽ വാകത്താനത്തെ വാടക വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയിരുന്നു. വീട്ടില്‍നിന്നാണ് ആത്മഹത്യാക്കുറിപ്പും സയനൈഡും കണ്ടെത്തിയത്.