അഭിമന്യുവിന്റെ അയോഗ്യതയെന്ത്?? മാതൃഭൂമിയോട് എ എ റഹീം

മാതൃഭൂമി ചാനലിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ നേതാവ് എ.എ റഹീം. അഭിമന്യുവിന്റെ കൊലപാതാകത്തില്‍ മാതൃഭൂമി സ്വീകരിച്ച നിലപാടിനെതിരെയാണ് റഹീം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

അഭിമന്യുവിന്റെ അയോഗ്യതയേതാണ്?അഭിമന്യൂ പിടിച്ച കൊടിയോ?അഭിമന്യൂ വന്ന വീടോ??മാതൃഭൂമി വ്യക്തമാക്കണം. അതോ മത തിവ്രവാദത്തോടുള്ള ആരാധനയോ?. നിങ്ങളുടെ അശ്ലീലമായ അലര്‍ച്ച അഭിമന്യുമാര്‍ക്കു വേണ്ട തന്നെ, പക്ഷെ ഒരു രാജ്യത്തെ ശിഥിലമാക്കാന്‍ ആയുധമേന്തുന്നവരോടുള്ള നിങ്ങളുടെ ഐക്യദാര്‍ഢ്യം മലയാള മാധ്യമ ചരിത്രത്തിലെ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമായി രേഖപ്പെടുത്തപ്പെടും. വിഷം തീണ്ടിയ മസ്തിഷ്‌കവും,ചോര മണക്കുന്ന ആയുധങ്ങളുമായി പതിയിരിക്കുന്ന മത തീവ്രവാദത്തെക്കാള്‍ ആപത്കരമാണ് നിങ്ങളുടെ നിലപാടുകള്‍…നിങ്ങളുടെ മൗനം- റഹീം വ്യക്തമാക്കി.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

അഭിമന്യുവിന്റെ അയോഗ്യത….
മാതൃഭൂമിയുടെ നിലപാട്..

കേരളം കരഞ്ഞു തീർന്നിട്ടില്ല…അവന്റെ പാട്ടുകേൾക്കുമ്പോൾ..അവന്റെ സ്വപ്നങ്ങളെക്കുറിച്ചു സുഹൃത്തുക്കൾ വാചാലരാകുമ്പോൾ,വിതുമ്പാത്ത മനുഷ്യരില്ല…അവനെ കൊന്ന രീതി,തീവ്രവാദികളുടെ ആസൂത്രിതമായ നീക്കങ്ങളും നെഞ്ചിടിപ്പോടെ കേരളം കേൾക്കുന്നു.പോപ്പുലർഫ്രണ്ട്‌ എന്ന തീവ്രവാദ സംഘടനയെ കൂടുതൽ ജനങ്ങളിലേക്കെത്തിക്കാൻ മലയാള മാധ്യമങ്ങൾ മത്സരിക്കുന്നു.അപ്പോഴും മാതൃഭൂമിയുടെ രാത്രി ചർച്ചയിൽ അഭിമന്യുവിന് അയിത്തം…

കരൾ പിളർക്കുന്ന അമ്മയുടെ നിലവിളി ഇത് വായിക്കുന്ന ഒരാളുടെയും മനസ്സിൽ നിന്നും ഇപ്പോഴും മാഞ്ഞുപോയിക്കാണുമെന്നു തോന്നുന്നില്ല..ആ നിലവിളിയും നിഷ്കളങ്കമായ അവന്റെ ചിരിയും അല്ലയോ മാതൃഭൂമിയിലെ രാത്രി അവതാരകാരേ…നിങ്ങളുടെ ഹൃദയത്തിൽ ഒരു പോറൽപോലും ഏൽപ്പിക്കാൻ പ്രാപ്തമായിട്ടില്ലെങ്കിൽ അടിയന്തിരമായി നിങ്ങൾ മൂവരും ഹൃദയ പരിശോധനക്ക് വിധേയമാകണം.സാരമായ എന്തോ തകരാറുണ്ടെന്നുറപ്പ്.ഇല്ലെങ്കിൽ ഈ ക്രൂരതയെ ഉളുപ്പില്ലാതെ ന്യായീകരിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദികളുടെ മനോരോഗം നിങ്ങളെയും ബാധിച്ചിരിക്കാം….

വട്ടവടയിലെ മലയിറങ്ങി ശാസ്ത്രജ്ഞനാകാൻ,വിശപ്പുമാറ്റാൻ വന്ന കൗമാരക്കാരൻ.ഒരു തെറ്റും ചെയ്യാത്തവൻ,ഓരോ അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു..ഏറ്റവും സമർഥനായ വിദ്യാർഥി.ആ ഒറ്റമുറി വീടിന്റെ സ്വപ്നങ്ങളെയാണ് ഒറ്റക്കുത്തിനു മത തീവ്രവാദികൾ തകർത്തു കളഞ്ഞത്.

ഇത് ഒരു അഭിമന്യുവിന്റെ ജീവനപഹരിക്കപ്പെട്ടത് മാത്രമല്ല,സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാൻ മാത്രം പദ്ധതിയുള്ള ഒരു തീവ്രവാദ സംഘടനയെ തുറന്നു കാട്ടാൻ ലഭിച്ച അവസരം കൂടിയാണ്.നിഗൂഢമായ പോപ്പുലർ ഫ്രണ്ടിന്റെ നാൾ വഴികളിലേക്ക് വാർത്തകൾ സഞ്ചരിക്കണം.ഇത് വർത്തമാനകാലത്തിന്റെ മാധ്യമ ധർമ്മമാണ്.മലയാളത്തിലെ മറ്റു ദൃശ്യ മാധ്യമങ്ങൾ ഈ കടമ നിർവഹിക്കുന്നത് നാം കാണുന്നു.അഭിമന്യുവിന്റെ വേർപാട് ഏറ്റവും ഹൃദയസ്പൃക്കായി എഴുതിയ പത്രങ്ങളിൽ മാതൃഭൂമിയും ഉൾപ്പെടുന്നു.സ്വന്തം പത്രം പോലും മാതൃഭൂമി ചാനലിലെ ‘വിധികർത്താക്കളെ’സ്വാധീനിക്കുന്നില്ല എന്നാണോ?

അഭിമന്യു കൊല്ലപ്പെട്ട ദിവസം വൈകുന്നേരത്തെ ഏഴര മണിക്കുള്ള അര മണിക്കൂർ ചർച്ചയിൽ, മാപ്പർഹിക്കാത്ത ഈ ക്രൂരമായ കൊലപാതകത്തെ മാതൃഭൂമിയിലെ എഡിറ്റോറിയൽ ബുദ്ധിജീവികൾ ഒതുക്കി!
അഭിമന്യുവിന്റെ അയോഗ്യതയേതാണ്?അഭിമന്യൂ പിടിച്ച കൊടിയോ?അഭിമന്യൂ വന്ന വീടോ??മാതൃഭൂമി വ്യക്തമാക്കണം. അതോ മത തിവ്രവാദത്തോടുള്ള ആരാധനയോ?

അഭിമന്യു പിടഞ്ഞു വീണ നേരം മുതൽ ഇതുവരെയും എല്ലാ മാധ്യമങ്ങളും അഭിമന്യുവിനൊപ്പം നിലയുറപ്പിച്ചു.തീവ്രവാദ സംഘടനയ്‌ക്കെതിരെ നിലപാട് പ്രഖ്യാപിച്ചു.പത്രങ്ങളിൽ എഡിറ്റോറിയൽ എന്നതുപോലെ,ദൃശ്യ മാധ്യമത്തിന്റെ നിലപാട് അവരുടെ രാത്രി ചർച്ചയാണ്.എല്ലാവരും ആദ്യ ദിവസം മുതൽ,ഏഷ്യനെറ് ഒരു നാൾ വൈകിയെങ്കിലും ചർച്ചക്കെടുത്തു..മാതൃഭൂമി ഇപ്പോഴും ഇക്കാര്യത്തിൽ അർത്ഥഗർഭമായ മൗനം തുടരുന്നു..നിലപാട് പ്രഖ്യാപിക്കാൻ മടിയെന്തേ?
പിണറായിക്കു പത്തു പറയാൻ ഇതിൽ അവസരമില്ലാത്തതുകൊണ്ടാണോ?

നിങ്ങൾ നിലപാട് പറയാതെ “അരമനകളിൽ അഭയം”പ്രാപിച്ചാൽ നിലയ്ക്കുന്നതല്ല അഭിമന്യുമാർ നടത്തുന്ന പോരാട്ടം.നിങ്ങൾ ഇനിയും ശബ്ദിക്കണ്ട.നിങ്ങളുടെ അശ്ലീലമായ അലർച്ച അഭിമന്യുമാർക്കു വേണ്ട തന്നെ,പക്ഷെ ഒരു രാജ്യത്തെ ശിഥിലമാക്കാൻ ആയുധമേന്തുന്നവരോടുള്ള നിങ്ങളുടെ ഐക്യദാർഢ്യം മലയാള മാധ്യമ ചരിത്രത്തിലെ മാപ്പർഹിക്കാത്ത കുറ്റകൃത്യമായി രേഖപ്പെടുത്തപ്പെടും. വിഷം തീണ്ടിയ മസ്തിഷ്കവും,ചോര മണക്കുന്ന ആയുധങ്ങളുമായി പതിയിരിക്കുന്ന
മതതീവ്രവാദത്തേക്കാൾ
ആപത്ക്കരമാണ് നിങ്ങളുടെ ഈ നിലപാടുകൾ…നിങ്ങളുടെ ഈ മൗനം.

error: Content is protected !!