മരടിൽ സ്കൂൾ വാൻ മറിഞ്ഞിടത്ത് സംരക്ഷണഭിത്തി കെട്ടുമെന്ന് നഗരസഭ
രണ്ടു കുരുന്നുകളുടേത് ഉൾപ്പടെ മൂന്ന് ജീവനുകൾ പൊഴിഞ്ഞപ്പോൾ മരട് നഗരസഭയ്ക്ക് വിവേകമുണ്ടായി. തിങ്കളാഴ്ച വൈകിട്ട് ഡേ കെയർ സ്ഥാപനത്തിന്‍റെ വാൻ മറിഞ്ഞ കുളത്തിന് ഉടൻ സംരക്ഷണ ഭിത്തി നിർമിക്കുമെന്ന് നഗരസഭ അറിയിച്ചു.
സംരക്ഷണ ഭിത്തി വേണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നഗരസഭ ചിറ്റമ്മനയം തുടരുകയായിരുന്നു. ഒടുവിൽ രണ്ടു കുഞ്ഞുങ്ങളും ആയയും മരിച്ച സംഭവുണ്ടായതോടെ പ്രതിഷേധം ഭയന്ന് സംരക്ഷണ ഭിത്തി നിർമിക്കാമെന്ന് നഗരസഭ സമ്മതിക്കുകയായിരുന്നു.
സംരക്ഷണ ഭിത്തി നിർമാണം ഉടൻ തുടങ്ങുമെന്നാണ് നഗരസഭ പറയുന്നത്. ഒരു വർഷം മുൻപ് ഇതേ സ്ഥലത്ത് ടിപ്പർ കുളത്തിലേക്ക് മറിഞ്ഞ സംഭവമുണ്ടായിരുന്നു. അന്നു മുതൽ സംരക്ഷണ ഭിത്തി വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അധികാരികൾ കണ്ടില്ലെന്ന് നടിച്ചതാണ് സ്കൂൾ വാൻ ദുരന്തത്തിന് വഴിവച്ചത്.