ഉരുള്‍ പൊട്ടിയിടത്ത് വീണ്ടും റിസോർട്ട്; ഉടമ പി.വി.അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ ജീവനക്കാരൻ
കക്കാടംപൊയിലില്‍ കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടിയ സ്ഥലത്തോടു ചേര്‍ന്ന് വനഭൂമി കയ്യേറി റിസോര്‍ട്ട് നിര്‍മാണം. നായാടംപൊയില്‍ കുന്നിനു മുകളിലാണ് കീഴ്ക്കാംതൂക്കായ കൊടുംവനത്തില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പി.വി. അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ കന്റീന്‍ നടത്തിപ്പുകാരനായ പാലക്കാട് സ്വദേശിയായ അലിയുടെ പേരിലെടുത്ത അനുമതിയുടെ 3200 അടി ഉയരത്തിലെ റിസോര്‍ട്ട് നിര്‍മാണം.
ഭൂനിരപ്പില്‍നിന്ന് 3200 അടി ഉയരത്തില്‍, എഴുപത് ഡിഗ്രിയില്‍ അധികം ചെരിവുള്ളിടത്താണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്. പരാതിയെ തുടര്‍ന്ന് കൂടരഞ്ഞി പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.
മലയില്‍ കുന്നിടിച്ച് തലങ്ങും വിലങ്ങും റോഡും നിര്‍മിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നടന്നതിനു തൊട്ടടുത്ത ദിവസങ്ങളിലും നിര്‍മാണം നടന്നിരുന്നു. വനഭൂമിയില്‍ നിന്ന് ഇവിടേക്ക് ഒരു മീറ്റര്‍ പോലും ദൂരമില്ല. ഇതുമറയ്ക്കാന്‍, വനംവകുപ്പിന്റെ ജണ്ടകള്‍ വ്യാപകമായി തകർത്തിട്ടുണ്ട്.