പോരാട്ടം തുടരുമെന്ന് ഹാദിയയുടെ പിതാവ്

ഹാദിയ-ഷെഫിന്‍ വിവാഹം നിയമപരമാണെന്ന സുപ്രീം കോടതി വിധിയെ വിമര്‍ശിക്കാനില്ലെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ്ണവിധിയല്ല ഇപ്പോള്‍ വന്നത്. ഷെഫിനെതിരായ അന്വേഷണം റദ്ദാക്കിയിട്ടുമില്ല. ഷെഫിന്‍ തീവ്രവാദിയായത് കൊണ്ടാകാം അന്വേഷണം വേണ്ടെന്ന് പറയാതിരുന്നത്. വിവാഹം നിയമപരമാണെന്ന് കോടതി തീരുമാനമെടുത്താല്‍ അതില്‍ പിന്നെയൊന്നും പറയാന്‍ കഴിയില്ല. കോടതിയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നതും മോശമാണ്. കുട്ടിയെ തീവ്രവാദിയുടെ കൂടെ കല്യാണം കഴിച്ചുവിടുമ്പോള്‍ അച്ഛന് മാനസികമായി വിഷമമുണ്ടാവും. അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അതിനെപ്പറ്റി താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പിന്നീട് പ്രതികരിക്കും. റിവ്യൂ ഹര്‍ജി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കും.

ഹേബിയസ് കോര്‍പസ് നല്‍കിയത് കല്യാണത്തിന് മുന്‍പായിരുന്നു. പിന്നീട് കേസ് കോടതിയില്‍ വന്നപ്പോള്‍ വിവാഹം നടത്തിയാണ് കൊണ്ടുവന്നത്. അതൊരു തട്ടിക്കൂട്ട് കല്യാണം തന്നെയായിരുന്നു. ഇത് ഒന്നുകൂടി കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. കേസ് അന്വേഷണം തുടരാനും കുട്ടിയോട് പഠനം തുടരാനും കോടതി പറഞ്ഞിട്ടുണ്ട്. അന്വേഷണം നടക്കട്ടെയെന്നും അശോകന്‍ പറഞ്ഞു.

error: Content is protected !!