ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 12 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 12 മരണം. മുപ്പതിലധികം പേരെ കാണാതായി. ടൂറിസ്റ്റുകള്‍ കയറിയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 25 പേരെ രക്ഷപെടുത്തി. കാണാതായവര്‍ക്കായി ദുരന്ത നിവാരണ സേന തിരച്ചില്‍ തുടരുകയാണ്.

കനത്ത മഴയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങളിലായി പുഴയില്‍ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലാണ്. വിനോദ സഞ്ചാര കേന്ദ്രമായ പാപികൊണ്ടലു ലക്ഷ്യമാക്കി ഗാണ്ഡി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മുപ്പത് പേരടങ്ങുന്ന രണ്ട് ദേശീയ ദുരന്ത നിവാരണ സേനയെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

ബോട്ടിലുള്ള മിക്കവരും ലൈഫ് ജാക്കറ്റ് ധരിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇത്രയും ദിവസം മഴയെ തുടര്‍ന്ന് നദിയിലെ ജല നിരപ്പ് ഉയര്‍ന്നതിനാല്‍ വിനോദയാത്രാ ബോട്ടുകള്‍ മേഖലയില്‍ തത്കാലം നിര്‍ത്തി വച്ചിരുന്നു. നിയന്ത്രണം ഒഴിവാക്കിയ ഇന്നാണ് അപകടം ഉണ്ടായത്.

error: Content is protected !!