ബി.ജെ.പിയിലേക്കെന്ന വാർത്ത വ്യാജം, നിയമനടപടി സ്വീകരിക്കും -പി. ജയരാജൻ

കണ്ണൂർ: താൻ ബി.ജെ.പിയിലേക്ക് ചേക്കേറുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ സി.പി.എം കണ്ണൂർ ജില്ല മുൻ സെക്രട്ടറി പി. ജയരാജൻ. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടിയെടുക്കുമെന്ന് ജയരാജൻ വ്യക്തമാക്കി.

വ്യാജപ്രചാരണത്തെ താൻ അവഗണിക്കുകയായിരുന്നു. എന്നാൽ, ജനം ടി.വിയുടെ ലോഗോ വെച്ചാണ് ഇപ്പോൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

എന്നെ സംബന്ധിച്ച ഒരു വ്യാജവാർത്ത ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. എന്നാൽ ആ സമയത്ത് അത് ഞാൻ അവഗണിക്കുകയായിരുന്നു. എന്നാൽ. ഇന്ന് ആർ.എസ്.എസ് ചാനലായ ജനം ടി.വിയുടെ ലോഗോ വെച്ച പോസ്റ്ററുകളാണ് കാണുന്നത്. പ്രചരിപ്പിക്കുന്നതോ സംഘികളും മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും.
ഇതോടെ ഈ വ്യാജവാർത്ത പ്രചാരണത്തിന് പിന്നിൽ സംഘപരിപാരവും മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളും ആണെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.

പിതൃശൂന്യ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നല്ല കഴിവുള്ളവരാണ് സംഘികൾ. അച്ചടി പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്‍റെ തലേ ദിവസം ഭീകരമായ കൊലപാതകങ്ങളും അക്രമണങ്ങളുമാണ് അവർ നടത്താറുള്ളത്. റിപ്പബ്ലിക് ദിനത്തിൽ സ. കെ.വി. സുധീഷിനെ വീട്ടിൽ കയറി അച്ഛന്‍റെയും അമ്മയുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയതും 20 വർഷം മുൻപൊരു തിരുവോണ നാളിൽ എന്നെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഈ തിരുവോണ നാളിൽ തന്നെയാണ് ബി.ജെ.പിയിൽ ചേരുന്നുവെന്ന നെറികെട്ട നുണയും സംഘപരിവാരം പ്രചരിപ്പിക്കുന്നത്.

സംഘപരിവാര ശക്തികൾക്കെതിരായി രാഷ്ട്രീയ ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഭാഗവും സി.പി.എം പ്രവർത്തകൻ എന്ന നിലയ്ക്ക് പോരാടിയ ആളാണ് ഞാൻ. അത് ഇപ്പോളും തുടർന്ന് കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ ഈ വ്യാജ വാർത്തകൾ ജനങ്ങൾക്കിടയിൽ വിലപ്പോവില്ല.

error: Content is protected !!