ഇന്ത്യ – പാക് ക്രിക്കറ്റ് മത്സരം ; തീരുമാനാം കേന്ദ്രത്തിന്റെയും ബിസിസിഐയുടെയും – കോലി …
പുൽവാമ ആക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാനുമായുള്ള ക്രിക്കറ്റ് മത്സരങ്ങൾ ഇനി വേണ്ട എന്ന ബിസിസിഐ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വിഷയത്തിൽ തീരുമാനം പറയേണ്ടത് കേന്ദ്ര സർക്കാരും ബിസിസിഐയുമാണ്. ആ അഭിപ്രായം എന്താണോ അതിനൊപ്പമായിരിക്കും ടീമൊന്നാകെ നിൽക്കുകയെന്ന് കോഹ്ലി വ്യക്തമാക്കി.
ബോർഡും സർക്കാരും പറയുന്നതിനെ മാനിക്കുക എന്നതാണ് ഇപ്പോൾ ടീമിന്റെ തീരുമാനമെന്ന് പറഞ്ഞ കോഹ്ലി പുൽവാമയിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. ആക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനെതിരെ ഇനി ക്രിക്കറ്റ് കളിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സൗരവ് ഗാംഗുലി, ചേതൻ ചൗഹാൻ, ഹർഭജൻ സിംഗ് തുടങ്ങിയവർ ആവശ്യപ്പെട്ടിരുന്നു.
ബിസിസിഐയും ഇതേ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. ലോകകപ്പിലും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്നും അങ്ങനെ ഒരു മത്സരം വേണ്ടി വന്നാൽ ഗ്രൂപ്പ് ഘട്ടത്തിലാണെങ്കിൽ പാക്കിസ്ഥാന് മത്സരത്തിന്റെ പോയിന്റും ഫൈനലിലാണെങ്കിൽ അവർക്ക് കിരീടവും കിട്ടുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.
എന്നാൽ, വെള്ളിയാഴ്ച ചേർന്ന ബോർഡ് ഉന്നതതല യോഗത്തിൽ വിഷയത്തേക്കറിച്ച് കേന്ദ്ര സർക്കാർ നിലപാട് പറയട്ടെ എന്നിട്ട് മറ്റ് കാര്യങ്ങൾ ആലോചിക്കാം എന്ന നിലപാടാണ് ഉണ്ടായത്. പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും അറിയിച്ച് ഐസിസിക്ക് കത്തയക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ചെയർമാൻ വിനോദ് റായ്, ഡയാന എഡുൾജി, പുതുതായി നിയമിതനായ ലഫ്.ജനറൽ. രവി തോഗ്ഡെ എന്നിവർ ഇക്കാര്യത്തിലെ നിലപാട് ആലോചിക്കാൻ യോഗം ചേർന്നിരുന്നു. ഈ യോഗമാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കാമെന്ന് വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് ബിസിസിഐ നിലപാട് തന്നെയായിരിക്കും ടീമിന്റെ ആകെ നിലപാടെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ തന്നെ രംഗത്തെത്തിയത്.
കോഹ്ലി ഇതാദ്യമായാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നത്.