യുപിയിൽ അഖിലേഷിന് കൈകൊടുക്കാൻ പ്രിയങ്ക തയ്യാർ ; പക്ഷെ …!!!
ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് കോണ്‍ഗ്രസിനെ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത വീണ്ടും തെളിയുന്നു. പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഈ സാധ്യത നിലനിൽക്കുന്നുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സമാജ് വാദി പാർട്ടിയുമായി ചർച്ചയ്ക്കു പ്രിയങ്ക തയാറാണ്. ഇതിനായി നേതാക്കൾ നീക്കം നടത്തുന്നുമുണ്ട്.
എസ്പി നേതാവ് അഖിലേഷ് യാദവിനെ പ്രിയങ്ക നേരിട്ടു കാണുമെന്നാണ് സൂചനകൾ. കോണ്‍ഗ്രസിനു കൂടുതൽ സീറ്റുകൾ നൽകാൻ തയാറാണെന്ന് അഖിലേഷ് സൂചന നൽകിക്കഴിഞ്ഞു. എന്നാൽ ബിഎസ്പി അധ്യക്ഷ മായാവതിയെ അനുനയപ്പെടുത്തുക എന്നതാണ് അഖിലേഷിനു മുന്നിലുള്ള പ്രധാന പ്രതിസന്ധി. വിഷയത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൻമാർ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
2017 നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി അഖിലേഷുമായി സഖ്യചർച്ചകൾക്കു നേതൃത്വം നൽകിയത് പ്രിയങ്കയായിരുന്നു. എന്നാൽ ഇരു പാർട്ടികൾക്കും സഖ്യംകൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്നു മാത്രമല്ല, വൻ ദോഷമാവുകയും ചെയ്തു. എന്നാൽ ഇപ്പോഴും അഖിലേഷ് സഖ്യസാധ്യതകൾ തള്ളുന്നില്ല എന്നതാണ് ശ്രദ്ധേയം.
യുപിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലാണ് സഖ്യത്തിൽനിന്നു കോണ്‍ഗ്രസിനെ ഒഴിവാക്കാൻ എസ്പി, ബിഎസ്പി പാർട്ടികളെ പ്രേരിപ്പിച്ചത് എന്നാണു റിപ്പോർട്ടുകൾ. എന്നിരുന്നാലും മധ്യപ്രദേശ്, രാജ്സഥാൻ നിയമസഭകളിൽ ഇരുപാർട്ടികളും കോണ്‍ഗ്രസ് സർക്കാരുകൾക്കു പിന്തുണ നൽകുന്നുണ്ട്.
സംസ്ഥാനത്തെ 80 സീറ്റുകളിൽ 38 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ചിരുന്നു. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു. എന്നാൽ 8-10 സീറ്റെങ്കിലും ലഭിച്ചാൽ കോണ്‍ഗ്രസ് സഖ്യത്തിലേക്കു വരുമെന്നാണ് നേതാക്കൾ പറയുന്നത്.