റഫാൽ ഇടപാട് ; കൂടുതൽ തെളിവുകൾ പുറത്ത് ; കേന്ദ്രത്തിന് ഊരാക്കുടുക്ക് …
റഫാൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും റിപ്പോർട്ടുകൾ പുറത്ത്. 787 കോടി യൂറോയുടെ ഇടപാടിൽ മോദി സർക്കാർ അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവാക്കിയിരുന്നതായി ദി ഹിന്ദു ദിനപ്പത്രം റിപ്പോർട്ട് ചെയ്യുന്നു. മുന്പെങ്ങും സംഭവിക്കാത്ത വിധത്തിലുള്ള ഇളവുകൾ ഫ്രഞ്ച് സർക്കാരിന് മോദി സർക്കാർ നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർതല കരാർ ഒപ്പിടുന്നതിനു ദിവസങ്ങൾക്കു മുന്പാണ് അഴിമതിവിരുദ്ധ ചട്ടത്തിൽ കേന്ദ്ര സർക്കാർ ഇളവ് ചെയ്തത്. ഒരു എസ്ക്രോ അക്കൗണ്ടിലൂടെ പണം കൈമാറ്റം ചെയ്യണമെന്ന വ്യവസ്ഥയും കരാറിൽനിന്ന് ഒഴിവാക്കി. അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി മുന്നോട്ടുപോകുന്പോൾ തന്നെയാണ് ഇതു സംബന്ധിച്ച് ചട്ടത്തിൽ മോദി സർക്കാർ ഇളവ് നൽകുന്നത്.
അഴിമതിവിരുദ്ധ ചട്ടം ഇളവ് ചെയ്തതിലൂടെ വിമാനം കൈമാറേണ്ട എംബിഡിഎ ഫ്രാൻസും ദസോ ഏവിയേഷനും പിഴയടക്കമുള്ള ശിക്ഷാനടപടികളിൽനിന്ന് ഒഴിവായി. ദസോ ഏവിയേഷൻ വിമാന വിതരണക്കാരും എംബിഡിഎ ഫ്രാൻസ് ആയുധ പാക്കേജ് വിതരണക്കാരുമാണ്. ചട്ടം ഇളവു ചെയ്തതിനാൽ ഇടപാടിനെ സ്വാധീനിക്കുക, ഇടനിലക്കാർ, കമ്മീഷൻ, അക്കൗണ്ടുകളിലെ തിരിമറി എന്നിവയ്ക്കെതിരേ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. 2016 സെപ്റ്റംബർ 23-നാണ് കരാറിൽ ഒപ്പിട്ടത്.
അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചട്ടങ്ങളിൽ ഇളവു വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കന്പനികൾക്ക് ഇന്ത്യയുമായുള്ള കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവായി.
ഇടപാടിൽ ഫ്രഞ്ചു സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടൽ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകൾക്കായുള്ള ഇന്ത്യൻ സംഘവും ചർച്ച നടത്തുന്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടൽ രാജ്യതാത്പര്യങ്ങൾക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ കുറിപ്പെഴുതിയതാണ് പുറത്തുവന്നത്.