‘ഒരു പുതിയ രാഷ്ട്രീയം തുടങ്ങാം’ എന്ന പ്രിയങ്കയുടെ സന്ദേശം ഏറ്റെടുത്ത് യു.പി …
എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി യുപിയിൽ എത്തുന്ന പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പ്രവർത്തകർക്ക് ശബ്ദ സന്ദേശം അയച്ചു. പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാൻ ഒന്നിക്കാമെന്നാണു മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ സന്ദേശത്തിൽ അവർ പറയുന്നത്.
നാം ഒരു പുതിയ രാഷ്ട്രീയത്തിന് തുടക്കം കുറിക്കുന്നു. നിങ്ങളെല്ലാവരും ആ രാഷ്ട്രീയത്തിൽ പങ്കാളികളാകും. എന്റെ യുവ സുഹൃത്തുക്കളും സഹോദരിമാരും ഏറ്റവും ദുർബലരായി കാണുന്നവർ പോലും ഇതിന്റെ ഭാഗമാക്കപ്പെടും. അവരുടെ എല്ലാവരുടേയും ശബ്ദം ഉയർന്നു കേൾക്കും- ശബ്ദസന്ദേശത്തിൽ പറയുന്നു. കോണ്‍ഗ്രസിന്റെ ശക്തി ആപ്പിലൂടെയും ഫോണിലൂടെയുമാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ എന്നിവർക്കൊപ്പമാണ് യുപിയിൽ പ്രിയങ്ക ഔദ്യോഗിക രാഷ്ട്രീയ അരങ്ങേറ്റം നടത്തുന്നത്. ലക്നൗവിലെ പിസിസി ആസ്ഥാനത്തെത്തുന്ന നേതാക്കൾ ഹസ്രത്ഗഞ്ചിൽ മഹാത്മാഗാന്ധിയുടെയും ഡോ. ബി.ആർ. അംബേദ്കറുടെയും സർദാർ പട്ടേലിന്റെയും പ്രതിമകളിൽ ഹാരാർപ്പണം ചെയ്യും.
രാത്രിയോടെ രാഹുൽ ഡൽഹിക്കു മടങ്ങും. പ്രിയങ്കയും ജ്യോതിരാദിത്യയും വ്യാഴാഴ്ച വരെ യുപിയിലെ പ്രചാരണ പരിപാടികൾ തുടരും. ലക്നൗവിലെ യുപിസിസി ആസ്ഥാനത്ത് തയാറാക്കിയ നവീകരിച്ച മീഡിയ ഹാൾ പ്രിയങ്ക ഉദ്ഘാടനം ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് പ്രവർത്തകരുമായി നേതാക്കൾ ചർച്ച നടത്തും.