ആദ്യ ടി 20 യിൽ ഇന്ത്യയെ തകർത്ത് കീവീസ് …
ന്യൂസിലന്റിനെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് കൂറ്റന്‍ തോല്‍വി. 80 റണ്‍സിനാണ് ന്യൂസിലന്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ട്വന്റി 20 പരമ്പരയിൽ കിവീസ് 1-0ത്തിന് മുന്നിലെത്തി.
- സ്‌കോര്‍ – ന്യൂസിലന്റ് 219/6, ഇന്ത്യ 139 ഓള്‍ഔട്ട്
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ന്യൂസിലാന്‍ഡിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ടിം സെയ്ഫ്രറ്റും കോളിന്‍ മണ്‍റോയും ചേര്‍ന്ന് നല്‍കിയത്. 8.2 ഓവറില്‍ 86 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് സഖ്യം വേര്‍പിരിഞ്ഞത് തന്നെ.
ഇന്ത്യയുടെ ബൗളര്‍മാരെല്ലാം കനത്ത പ്രഹരം ഏറ്റുവാങ്ങി. 43 പന്തില്‍ 84 റണ്‍സാണ് സെയ്ഫ്രറ്റ് അടിച്ചെടുത്തത്. ഏഴ് ബൗണ്ടറിയും ആറ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സെയ്ഫ്രറ്റിന്റെ ഇന്നിങ്‌സ്. മണ്‍റോ 34 റണ്‍സ് നേടി. ക്രുണാല്‍ പാണ്ഡ്യയാണ് മന്റോയെ പുറത്താക്കി ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അപ്പോഴേക്കും ന്യൂസിലാന്‍ഡ് ആഗ്രഹിച്ച തുടക്കം ലഭിച്ചിരുന്നു. സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന സെയ്ഫ്രറ്റിനെ ഖലീല്‍ മടക്കുകയായിരുന്നു. നായകന്‍ കെയിന്‍ വില്യംസണും കൂടി ആഞ്ഞടിച്ചതോടെ(22 പന്തില്‍ 34) സ്‌കോര്‍ അതിവേഗം നീങ്ങി.
എന്നാല്‍ വില്യംസണും ഡാരിയല്‍ മിച്ചലും(8) അടുത്തടുത്ത് പുറത്തായതോടെ സ്‌കോറിങ് വേഗത അല്‍പമൊന്ന് കുറഞ്ഞെങ്കിലും റോസ് ടെയ്‌ലര്‍ വന്നാപാടെ അടി തുടങ്ങി സ്‌കോറിങ് വേഗത കൂട്ടി. 14 പന്തില്‍ 23 റണ്‍സെടുത്ത ടെയ്‌ലറെ മടക്കിയപ്പോഴും ടീം സ്‌കോര്‍ 190ല്‍ എത്തിയിരുന്നു. വാലറ്റത്ത് സ്‌കോട്ടും (7 പന്തില്‍ 20) റണ്‍സ് കണ്ടെത്തിയതോടെ സ്‌കോര്‍ 219ല്‍ എത്തി. ഇന്ത്യക്കായി പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഒരിക്കലും കിവീസ് ഉയര്‍ത്തിയ റണ്‍ മലയെ മറികടക്കുന്ന ആത്മവിശ്വാസം പോലും പ്രകടിപ്പിച്ചില്ല. പതിനൊന്ന് ഓവര്‍ എണ്ണിത്തീരുമ്പോഴേക്കും 6ന് 77 എന്ന നിലയിലെത്തി ഇന്ത്യ. രോഹിത് ശര്‍മ്മ(1), ധവാന്‍(29), വിജയ് ശങ്കര്‍(27), ഋഷഭ് പന്ത്(4), കാര്‍ത്തിക്(5), ഹാര്‍ദിക് പാണ്ഡ്യ(4) എന്നിങ്ങനെ മുന്‍നിരയും മധ്യനിരയും തകര്‍ന്നടിഞ്ഞു. ചെറിയ മൈതാനവും ചേസിംങിലെ വിജയശതമാനവുമൊന്നും ഇന്ത്യയുടെ തുണക്കെത്തിയില്ല.
പതിവുപോലെ ധോണി വിക്കറ്റ് കാത്തെങ്കിലും വിജയലക്ഷ്യം കയ്യെത്താ ദൂരത്തായിരുന്നു. ഏഴാം വിക്കറ്റില്‍ ക്രുണാല്‍ പാണ്ഡ്യയും(20) ധോണിയും കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ശ്രമം നടത്തി. ഒടുവില്‍ സൗത്തി ചേട്ടന്‍ പാണ്ഡ്യയെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. 18ആം ഓവറിലെ അവസാന പന്തില്‍ ധോണിയും(39) മടങ്ങിയതോടെ ഇന്ത്യതോല്‍വി സമ്മതിച്ചു. അവസാനക്കാരന്‍ ചഹാലിന്റെ(1) കുറ്റി തെറിപ്പിച്ച് മിച്ചല്‍ കിവീസ് വിജയം ആഘോഷമാക്കി.
ന്യൂസിലന്റ് ബൗളര്‍മാരില്‍ ടിം സൗത്തി മൂന്നുവിക്കറ്റ് വീഴ്ത്തി. 4 ഓവറില്‍ വെറും 17 റണ്‍ മാത്രമാണ് ഈ 30കാരന്‍ വിട്ടുകൊടുത്തത്. പേസര്‍ ഫെര്‍ഗൂസനൊപ്പം സ്പിന്നര്‍മാരായ മിച്ചല്‍ സാന്ററും സോധിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.