ചിന്നക്കനാൽ ഇരട്ട കൊലപാതകം ; കാർ കണ്ടെത്തി , അന്വേഷണം ഊർജിതം…
ചിന്നക്കനാലിനു സമീപം നടുപ്പാറയിൽ സ്വകാര്യ റിസോർട്ട് ഉടമയെയും ജോലിക്കാരനെയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. ഗ്യാപ് റോഡിന് സമീപം പ്രവർത്തിക്കുന്ന കെ.കെ.വർഗീസ് പ്ലാന്റേഷൻസ് ഉടമസ്ഥതയിലുള്ള റിസോർട്ട് ഉടമ കോട്ടയം മാന്നാനം കൊച്ചയ്ക്കൽ ജേക്കബ് വർഗീസ് (രാജേഷ്-40), സഹായി പെരിയകനാൽ ടോപ് ഡിവിഷൻ എസ്റ്റേറ്റ് ലെയ്ന്സിൽ മുത്തയ്യ എന്നിവരെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ രണ്ടുപേരാണ് ഇതുവരെ പോലീസ് പിടിയിലായിട്ടുള്ളത്. പ്രതിയെന്ന് സംശയിക്കുന്ന റിസോർട്ടിലെ ഡ്രൈവർ രാജകുമാരി കുളപ്പാറച്ചാൽ സ്വദേശി ബോബിനെ ഒളിവിൽ കഴിയാൻ സഹായിച്ച പൂപ്പാറ സ്വദേശികളായ ദന്പതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കൊല്ലപ്പെട്ട ജേക്കബിന്റെ കാണാതായ കാർ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കാറിനുള്ളിലും പരിസരത്തും പോലീസും ഫോറൻസിക് സംഘവും പരിശോധന നടത്തി. പ്രതി റിസോർട്ടിൽ നിന്നും മോഷ്ടിച്ചു കടത്തിയ 200 കിലോ ഏലം വിറ്റതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഒന്നിലധികം പ്രതികളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഗ്യാപ്പ് റോഡിനു താഴെഭാഗത്ത് ഒറ്റപ്പെട്ട സ്ഥലത്തെ നാൽപ്പത് ഏക്കറോളം വരുന്ന ഏലത്തോട്ടത്തിൽ ഹട്ടുകളായാണ് റിസോർട്ട് പ്രവർത്തിക്കുന്നത്. മരിച്ച രാജേഷിന്റെ പിതാവ് ഡോ. വർഗീസ് മൂന്നാറിൽ ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് വാങ്ങിയ ഭൂമിയാണിത്. ഇവിടെ റിസോർട്ട് സ്ഥാപിച്ചതും നടത്തിപ്പും നിർവഹിച്ചിരുന്നത് ജേക്കബായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ബോബിൻ ആറ് ദിവസം മുൻപാണ് റിസോർട്ടിൽ ഡ്രൈവർ ജോലിക്കെത്തിയത്. വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ കൊല്ലപ്പെട്ട ജേക്കബിനെയും മുത്തയ്യയെയും കാണാനില്ലായിരുന്നു. ബന്ധുക്കൾ പല തവണ ഫോണിലേക്ക് ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി.
പിന്നീട് മുത്തയ്യയുടെ ബന്ധുക്കളും പ്രദേശവാസികളും റിസോർട്ടിൽ എത്തി തെരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എസ്റ്റേറ്റിലെ ഏലക്കാ ഡ്രയർ മുറിയിൽ മുത്തയ്യ തലയ്ക്ക് പരിക്കുകളോടെ മരിച്ചുകിടക്കുന്നതാണ് ബന്ധുക്കൾ ആദ്യം കണ്ടത്. തുടർന്ന് നടത്തിയ തെരച്ചിലിൽ തോട്ടത്തിലെ ഏലച്ചെടികൾക്കിടയിൽ ജേക്കബിന്റെ മൃതദേഹവും കണ്ടെത്തി.
മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബു, എസ്ഐമാരായ ബി. വിനോദ്കുമാർ, കെ.പി. രാധാകൃഷ്ണൻ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.