ശബരിമലയില്‍ നിരോധനാജ്ഞ 12 വരെ നീട്ടി

ശബരിലയില്‍ വീണ്ടും നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെ 144 തുടരും. നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ ശിവരാജനെയും ബി.ജെ.പി പ്രവർത്തകരെയും നിലയ്ക്കലിൽ പോലീസ് അറസ്റ്റ് ചെയ്തു. അവധി ദിനത്തില്‍ ശബരിമല സന്നിധാനത്ത് തിരക്കേറി.

നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കളക്ടർക്ക് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസത്തേക്ക് കൂടി 144 നീട്ടിയത്. മണ്ഡലകാലം ആരംഭിച്ച ശേഷം ഇത് നാലാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്. സന്നിധാനത്തിന് പുറമെ പമ്പ , നിലക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും നിയന്ത്രണം തുടരും.

അതിനിടെ നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ശിവരാജനെയും ബി.ജെ.പി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ശിവരാജനെ നേതൃത്വത്തിൽ പത്തോളം വരുന്ന പ്രവർത്തകർ നിലക്കലിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി ശരണ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞു.

നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളടങ്ങിയ നോട്ടീസ് പോലീസ് കൈമാറിയെങ്കിലും ഇത് കൈപ്പറ്റാൻ നേതാക്കൾ തയ്യാറായില്ല. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പെരിനാട് പോലീസ് സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് പിന്നീട് ജാമ്യം അനുവദിച്ചു.

രണ്ടാം ശനിയാഴ്ച ആയതിനാല്‍ ഇന്ന് രാവിലെ മുതല്‍ തന്നെ ശബരിമലയില്‍ തിരക്കുണ്ട്. തീര്‍ത്ഥാടകര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ആളുകള്‍ എത്തുന്നുണ്ട്. വൈകിട്ട് ആറുമണിവരെ 59,123 പേര്‍ മലചവിട്ടി.

error: Content is protected !!