ജമ്മുകശ്മീരില്‍ ഈ വര്‍ഷം സൈന്യം വധിച്ചത് 225 ഭീകരരെ

ജമ്മുകശ്മീരില്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യം സൈന്യം വധിച്ചത് 225 ഭീകരരെയെന്ന് നോർത്തേൺ ആർമി കമാൻഡർ ലഫ്. ജനറൽ‌ രൺബീർ സിങ് . ജമ്മുകശ്മീരില്‍ നിന്നുള്ള യുവാക്കള്‍ ഭീകര സംഘങ്ങളില്‍ ചേരുന്നതിലും ഏറെ കുറവ് വന്നിട്ടുണ്ടെന്ന് അദ്ദേഹം വിശദമാക്കി. സർക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമായാണിതെന്നും ലഫ്. ജനറൽ‌ രൺബീർ സിങ് കൂട്ടിച്ചേര്‍ത്തു.

ഭീകരരുടെ വന്‍ സംഘത്തെ നിര്‍വീര്യമാക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ കപുര്‍ത്തലയിലെ സൈനിക് സ്കൂളിലെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീരിലെ തദ്ദേശീയര്‍ ഭീകരരുടെ നീക്കങ്ങള്‍ സൈന്യത്തെ അറിയിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഇത് ഭീകരര്‍ക്കുള്ള പിന്തുണ കുറയുന്നതിന്റെ ലക്ഷണമാണെന്നും ലഫ്. ജനറൽ‌ രൺബീർ സിങ് പറഞ്ഞു.

തദ്ദേശീയരുടെ പിന്തുണ കുറയുന്നത് നല്ല ലക്ഷണമാണ്.  ജമ്മു കശ്മീരിൽ സമാധാനവും സ്ഥിരതയും സൈന്യം ഉറപ്പാക്കും. കശ്മീരിലെ യുവാക്കളിൽ വിഘടനവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതു തടയും. വിഘടനവാദവും കശ്മീരിൽ തകർച്ചയുടെ വക്കിലാണ്. നിലവിൽ സമാധാനം ഉണ്ടാകാൻ കാരണവും അതാണ്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സംഭവങ്ങൾ ഉണ്ടായാൽ സൈന്യം അതിവേഗം അതില്‍ ഇടപെടുമെന്നും  ലഫ്. ജനറൽ‌ രൺബീർ സിങ് പറഞ്ഞു.

error: Content is protected !!