വിധികര്‍ത്താവിനെ ചൊല്ലി പ്രതിഷേധം; കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിധി കര്‍ത്താവിനെ ചൊല്ലി പ്രതിഷേധം. തുടര്‍ന്ന് കൂടിയാട്ട മത്സരം ഉപേക്ഷിച്ചു. ജഡ്ജിങ്ങ് പാനലിലെ അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികൾ മത്സരിക്കാനെത്തിയതോടെയാണ് മറ്റ് ടീമുകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആലപ്പുഴ ടീമിന്റെ പരിശീലകന്‍ വിധികര്‍ത്താവായി എത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ കൂടിയാട്ടവേദിയില്‍ സംഘര്‍ഷമുണ്ടായത്. ആകെ പതിനേഴ് ടീമുകളാണ് മത്സരിക്കാനുണ്ടായിരുന്നത്. വിധികര്‍ത്താവിനെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന് പതിനഞ്ച് ടീമുകള്‍ ഭീഷണി മുഴക്കി. വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തിയതിനെ തുടർന്ന് മത്സരം റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. എന്നാൽ, മത്സരം റദ്ദാക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മത്സരാർഥികൾ മേക്കപ്പോടെ തന്നെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

വിധികര്‍ത്താവിനെ ചൊല്ലി പ്രതിഷേധം; കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

വിധികര്‍ത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. പൈങ്കുളം നാരായണ ചാക്യാര്‍ പരിശീലിപ്പിക്കുന്ന ടീമുകളാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങള്‍ രണ്ട് ദിവസം മുന്‍പ് തന്നെ കനകകുമാറിനെതിരേ പരാതി നല്‍കിയിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍, പരാതി ലഭിച്ചിട്ടും കനകകുമാര്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് മത്സരവേദിയായ ടി.ഡി.എച്ച്.എസ്.എസില്‍ വിദ്യാര്‍ഥികള്‍ മേക്കപ്പോടെ തന്നെ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഇടപെടാമെന്നുമായിരുന്നു ഡി.ഡി.യുടെ വിശദീകരണം. എന്നാല്‍, ഇതില്‍ തൃപ്തരാവാത്ത വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടര്‍ന്നു. കനകകുമാര്‍ വിധികര്‍ത്താക്കളുടെ സീറ്റില്‍ നിന്ന് മാറാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിയുമായി സ്‌റ്റേജിന് മുന്നില്‍ നിലയുറപ്പിച്ചു. ഒടുവില്‍ അധികൃതര്‍ കനകകുമാറിനെ ഒരു മുറിയിലേയ്ക്ക് മാറ്റുകയായിരുന്നു.

വിധികര്‍ത്താവിനെ ചൊല്ലി പ്രതിഷേധം; കൂടിയാട്ട മത്സരം ഉപേക്ഷിച്ചു

നേരത്തെ കനകകുമാറിന്റെ കീഴില്‍ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേയ്ക്ക് മാറുകയും ചെയ്ത വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കനകകുമാര്‍ തങ്ങളെ പലതരത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തില്‍ നങ്ങ്യാര്‍ക്കൂത്തിന്റെ വിധികര്‍ത്താവായിരുന്നു കനകകുമാര്‍ തങ്ങള്‍ക്ക് ബി ഗ്രേഡ് മാത്രമാണ് നല്‍കിയതെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തില്‍ എത്തിയാലും ബി ഗ്രേഡ് മാത്രമേ നല്‍കുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു.

error: Content is protected !!