മാറി മറി‌ഞ്ഞ് ഫലസൂചനകള്‍; മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അനുകൂല കാറ്റ്

15 വര്‍ഷം നീണ്ട മധ്യപ്രദേശിലെ ഭരണം നിലനിര്‍ത്താന്‍ ഇറങ്ങിയ ബിജെപിയും അറുതി കുറിക്കാന്‍  പോരിനിറങ്ങിയ കോണ്‍ഗ്രസും തമ്മിലുള്ള പോരില്‍ രാഹുല്‍ ഗാന്ധിയും സംഘവും മുന്നില്‍. ഫോട്ടോഫിനിഷിലേക്ക് നീങ്ങിയ കനത്ത മത്സരം നടന്ന മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിനടുത്ത് വരെ കോണ്‍ഗ്രസ് എത്തിക്കഴിഞ്ഞു.

രണ്ട് സംഘങ്ങളും ലീ‍ഡ് നിലയില്‍ നൂറ് എന്ന മാന്ത്രിക സംഖ്യ പിന്നിട്ടു കഴിഞ്ഞു. എന്നാല്‍, പ്രതീക്ഷകളെ തകിടം മറിച്ച് ബിഎസ്പി ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ കോണ്‍ഗ്രസിന് ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കി ഭരണം നേടാനുള്ള സാധ്യതകളും തെളിഞ്ഞിട്ടുണ്ട്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ എല്ലാ സ്വഭാവവുമുള്ള തെരഞ്ഞെടുപ്പാകും മധ്യപ്രദേശിൽ എന്നാണ് കണക്കാക്കപ്പെടുന്നത്. തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ സഖ്യമുണ്ടാക്കാൻ പാടുപെട്ട കോൺഗ്രസിനെയാണ് നമ്മൾ മറുപുറത്ത് കണ്ടത്.

മധ്യപ്രദേശിലും നാലാം വട്ടം മുഖ്യമന്ത്രിയാകാൻ ഒരുങ്ങി മത്സരത്തിനിറങ്ങിയ ശിവ്‍രാജ് സിംഗിന് തിരിച്ചടി നേരിട്ടുന്നുവെന്ന് തന്നെയാണ് ലീഡ് നിലകള്‍ വ്യക്തമാക്കുന്നത്.  മുഖ്യമന്ത്രിസ്ഥാനാർഥിയെ നേരത്തേ പ്രഖ്യാപിച്ചില്ലെങ്കിലും ജ്യോതിരാദിത്യസിന്ധ്യയാകും മുഖ്യമന്ത്രിയെന്ന് പറയാതെ പറഞ്ഞ് മുന്നോക്ക സ്ഥാനാർഥികളുടെ വോട്ട് വാങ്ങാൻ കോൺഗ്രസ് ശ്രമിച്ചു.

അതേസമയം, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് തരംഗമാണ്. രാജസ്ഥാനിലും ആദ്യം മുതല്‍ കോണ്‍ഗ്രസിന്‍റെ ആധിപത്യമാണുള്ളത്. രാജസ്ഥാനില്‍ വന്‍ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരിക്കല്‍ പോലും ബിജെപിയെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ  ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

error: Content is protected !!