കലോത്സവം മൂന്ന് ദിവസമാക്കി നിലനിര്‍ത്തുന്നത് പരിഗണിക്കും, വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തില്‍: ഡിപിഐ

മേളകളെല്ലാം ഇനി ഡിസംബറിന് മുമ്പ് തീര്‍ക്കുമെന്ന് ഡിപിഐ കെ വി മോഹന്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇനി മുതൽ കലാമേള മൂന്നു ദിവസം തന്നെ ആക്കി നില നിർത്തുന്നത് പരിഗണിക്കും. വിധികർത്താക്കളുടെ യോഗ്യത വേദിയിൽ നേരത്തെ അറിയിക്കും. ജഡ്ജസിന്‍റെ വിവരങ്ങള്‍ വിജിലന്‍സിന് കൈമാറിയിട്ടുണ്ട്. വിധികര്‍ത്താക്കള്‍ വിജിലന്‍സ് നിരീക്ഷണത്തിലാണെന്നും ഡി  പി ഐ പറഞ്ഞു.

പ്രളയത്തിന് ശേഷമുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ആര്‍ഭാടങ്ങളില്ലാതെ ചെലവ് കുറച്ചാണ് ആലപ്പുഴയില്‍ അൻപത്തിയൊമ്പതാമത് കൗമാര കലാമേള നടക്കുക. 29 വേദികളിലായി 12,000 മത്സരാര്‍ത്ഥികളാണ് പ്രതിഭ മാറ്റുരയ്ക്കുന്നത്.

സ്വാഗതഘോഷയാത്രയോ വൻസമാപനസമ്മേളനമോ കൂറ്റൻ വേദികളോ ഇല്ലാതെയാണ് ഇത്തവണ കലോത്സവം നടക്കുന്നത്. 29 വേദികളിൽ പ്രധാനവേദിയുൾപ്പടെ പലതും ഒരുക്കിയത് സ്പോൺസർഷിപ്പ് വഴിയാണ്. വലിയ ആർഭാടങ്ങളില്ലാതെ കലോത്സവത്തിന്‍റെ ഭക്ഷണവേദിയുടെ പാലുകാച്ചൽ ചടങ്ങ് പ്രധാനവേദിയിൽ രാവിലെ പതിനൊന്ന് മണിയോടെ നടന്നു.

മന്ത്രി ജി സുധാകരനാണ് കലോത്സവത്തിന്‍റെ സ്വാഗതസംഘം അധ്യക്ഷൻ. ആർഭാടങ്ങളില്ലെങ്കിലും ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചകപ്പുരയുണ്ട് കലോത്സവവേദിയിൽ. സൗജന്യമായാണ് ഇത്തവണ പഴയിടം സദ്യയൊരുക്കുന്നത്. സദ്യയുടെ മുഴുവന്‍ ചെലവും വഹിക്കുന്നത് ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎ ആണ്.

error: Content is protected !!