ശബരിമല ദര്‍ശനം കഴിയുന്നതുവരെ വ്രതം തുടരും; ഇപ്പോള്‍ പോയി കലാപത്തിന് അവസരം നല്‍കില്ലെന്ന് യുവതികള്‍

ശബരിമല സന്ദര്‍ശനം നടത്താന്‍ താല്‍പര്യം അറിയിച്ച് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്ക് നേരെ പ്രതിഷേധം. അതേസമയം ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള അവസരം ഉണ്ടാക്കില്ലെന്ന് യുവതികള്‍ വ്യക്തമാക്കി. എപ്പോള്‍ ദര്‍ശനം നടത്താന്‍ കഴിയുന്നോ അപ്പോള്‍ മാത്രമേ മാല ഊരുകയുള്ളൂ. അതുവരെ വ്രതം തുടരും. സര്‍ക്കാരാണ് സംരക്ഷണം നല്‍കേണ്ടതെന്നും യുവതികള്‍ പറഞ്ഞു.

കണ്ണൂര്‍, കൊല്ലം സ്വദേശികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയിൽ പോകുന്നുവെന്ന് പറഞ്ഞ ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് കണ്ണൂര്‍ സ്വദേശിനിയായ രേഷ്മ നിശാന്ത് പറഞ്ഞു. ഭാവിയിൽ വിശ്വാസികളായ പെൺകുട്ടികൾക്ക് ശബരിമലയിൽ പ്രവേശനം ലഭ്യമാകുമെന്ന് ഉറപ്പാക്കാന്‍ ശബരിമല ദർശനത്തിൽ നിന്ന് പിൻമാറില്ലെന്നും രേഷ്മ വ്യക്തമാക്കി.

ശബരിമലയിലെ കലാപാന്തരീക്ഷം വേദനിപ്പിക്കുന്നതാണെന്നും സംസ്ഥാനത്തെ കലാപകലുഷിതമാക്കി മല കയറാൻ ഉദ്ദേശിക്കുന്നില്ലെന്നും കൊല്ലം സ്വദേശിനി ധന്യ അറിയിച്ചു. സുരക്ഷിതരായി ദർശനം നടത്തി മടങ്ങാനാകും എന്ന് ഉറപ്പുള്ളപ്പോൾ മാത്രമേ ശബരിമലക്ക് പോകൂവെന്നും ധന്യ പറഞ്ഞു.

മാലയിട്ട് വ്രതമെടുത്തതാണെന്നും സംരക്ഷണം തരേണ്ടത് പൊലീസും സർക്കാറുമാണെന്നും കണ്ണൂർ സ്വദേശിനി ഷനില പറഞ്ഞു. മാലയിട്ടവര്‍ക്ക് ദർശനത്തിന് ശേഷം മാത്രമേ മാല ഊരാൻ സാധിക്കൂ. സമാധാനപരമായി പോയി വരാൻ സാധിക്കും വരെ വ്രതം തുടരുമെന്നും ഷനില പറഞ്ഞു. ഇവര്‍ എത്തിയതറിഞ്ഞ് നാമജപവുമായി അന്‍പതോളം പേര്‍ പ്രസ് ക്ലബ്ബിന് മുന്‍പിലെത്തി. പൊലീസ് സംരക്ഷണയിലാണ് ഇവര്‍ പുറത്തുപോയത്.

error: Content is protected !!