ഛത്തീസ്ഗഢില്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നാളെ: സുരക്ഷ ശക്തമാക്കി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ ഛത്തീസ്ഗഢില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് ഒരുലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെയണ് സംസ്ഥാനത്തു വിന്യസിച്ചിട്ടുള്ളത്. മാവോവാദി സാന്നിധ്യമുള്ള എട്ടുജില്ലകളിലെ പതിനെട്ടു മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് 12 ഉം ബി.ജെ.പിക്ക് ആറും സീറ്റുകളാണ് ഇവിടെ നിന്ന് ലഭിച്ചത്. മുഖ്യമന്തി രമണ്‍ സിംഗും രണ്ട് മന്ത്രിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. മുഖ്യമന്ത്രി രമണ്‍ സിംഗ് മല്‍സരിക്കുന്ന രാജ്നന്ദ്ഗാവാണ് നാളെ പോളിഗ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളില്‍ ഏറെ ശ്രദ്ധേയമായത്. നാലാംവട്ടം ജനഹിതം തേടുന്ന രമണ്‍ സിംഗിനെ നേരിടുന്നത് ബി.ജെ.പി മുന്‍ ദേശീയ ഉപാദ്ധ്യക്ഷ കരുണ ശുക്ളയാണ്. എ.ബി വാജ്പേയിയുടെ അനന്തരവളാണ് കരുണ ശുക്ള.

മന്ത്രിമാരില്‍ മഹേഷ് ഗഡ്ഗ ബീജാപൂരില്‍ നിന്ന് മല്‍സരിക്കുന്നുണ്ട്. നാരായണ്‍പൂരില്‍ നിന്ന് മല്‍സരിക്കുന്ന കേദാര്‍ കശ്യപാണ് ബസ്തര്‍ മേഖലയിലെ രണ്ടാമത്തെ മന്ത്രി. ഛത്തീസ്ഗഢില്‍ ആകെയുള്ള 90 സീറ്റില്‍ മാവോയിസ്റ്റ് ഭീഷണി ഏറെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇടങ്ങളാണ് നാളെ പോളിംഗ് ബൂത്തിലെത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം ഏറ്റവും രൂക്ഷമായ ബസ്തറില്‍ 12 ഉം രാജ്നന്ദഗാവ് ജില്ലയിലെ ആറും സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ബസ്തറിലെ 12 സീറ്റില്‍ എട്ടും രാജ്നനന്ദഗാവിലെ ആറ് സീറ്റില്‍ നാലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു.

സംസ്ഥാനത്ത് സി.പി.ഐ മല്‍സരിക്കുന്ന രണ്ട് മണ്ഡലങ്ങളും ബസ്തര്‍ മേഖലയിലാണ്. കഴിഞ്ഞ തവണ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നോട്ട രേഖപ്പെടുത്തിയ മണ്ഡലങ്ങളില്‍ ചിലതും ബസ്തര്‍ മേഖലയിലാണ്. കോണ്‍ഗ്രസിനാണ് ബസ്തര്‍, രാജ്നന്ദ്ഗാവ് മേഖലകളില്‍ പരമ്പരാഗതമായി മുന്‍തൂക്കമുള്ളത്. കഴിഞ്ഞതവണ ദണ്ഡേവാഡ സീറ്റില്‍ ഒമ്പതായിരവും ചിത്രകൂട് സീറ്റില്‍ പതിനായിരവും ആയിരുന്നു നോട്ടയുടെ എണ്ണം. അതേസമയം വോട്ട് ചെയ്യുന്നതിനെതിരെ മാവോയിസ്റ്റുകള്‍ മിക്കയിടത്തും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു വോട്ടു പോലും ചെയ്യാത്ത ബൂത്തുകള്‍ 40 എണ്ണമാണ്.

error: Content is protected !!